Sunday 4 November 2012

കടലോര്‍മ്മകള്‍

ഒരിക്കല്‍ തിരകള്‍ എന്നേക്കാള്‍ വലുതായിരുന്നു,
പൊള്ളുന്ന നനഞ്ഞ വെയില്‍.., ജലദോഷം.
ഇരുമ്പ്‌ മണക്കുന്ന കടല്‍ക്കാറ്റ്..., ഓക്കാനം .
ഒരേ തിരകള്‍, തിരക്ക്‌, മണലുരയല്‍.
കടലോര്‍മ്മകള്‍ക്ക് 'അസ്വസ്ഥകാണ്ഡം'
എന്ന് പേരിട്ടടച്ചുവച്ച ഓര്‍മ്മപ്പുസ്തകം പഴയ പെട്ടിയില്‍ പൊടിപിടിച്ചു.

ഞാന്‍ ഒളിച്ചിരുന്നു, ഏറെ നാള്‍.
എന്റെ  താഴ്വരകളുടെ മഞ്ഞിനെ...,
എന്റെ മഴക്കാടുകളുടെ പച്ചയെ....,
പ്രണയത്തിന്റെ വലിയ തിരകള്‍ക്കൊണ്ട്
അവന്‍  മുക്കിക്കൊല്ലുവോളവും ഞാന്‍ ഒളിച്ചിരുന്നു,

പിന്നെ ,
ചെറിയ തിരകളുടെ കുസൃതിയില്‍ അവനെന്നെ  പിടിച്ചുനിര്‍ത്തി,
വലിയ തിരകളില്‍ ഉടല്‍ മുങ്ങും വരെ വലിച്ചുകൊണ്ട് പോയി,
 കഴുത്തോളം മണല്‍ പൊതിഞ്ഞു,
മുടിയില്‍ കടല്‍ ചിപ്പി കെട്ടിയിട്ടു,
അവനെന്നെ പ്രണയിച്ചപ്പോളൊക്കെ ഞാന്‍
ഉപ്പ് വെള്ളത്തില്‍ നനഞ്ഞു,
കടല്‍ചൂടില്‍ വിയര്‍ത്തു,
കടലോര്‍മ്മകളുടെ  രണ്ടാം അദ്ധ്യയത്തില്‍ എവിടെയോ,
വന്യമായൊരു  കടല്‍ പ്രണയത്തില്‍ ഞാന്‍ മുങ്ങിപ്പോയി,
കടലിനിപ്പോള്‍, ഭ്രാന്താ....., നിന്റെ മണമാണ്.



No comments: