Wednesday 12 December 2012

ഒരിക്കല്‍ മാത്രം കാറ്റിനെ അറിഞ്ഞവള്‍

കാറ്റ് എപ്പോഴും മരചില്ലകളുടെതാണ്
ചിലപ്പോള്‍ ഒരുപാടു താഴ്ന്നു
ഒരു പുല്തലപ്പിനെ ചുംബിച്
വെറുതേ കടന്നു പോയേക്കാം പ്രിയപ്പെട്ട കാറ്റ് .

വഴിതെറ്റിവന്ന കുസൃതിക്കാറ്റിന്റെ വരവോര്‍ത്തവള്‍
കാത്തു നിന്നേക്കാം,
വസന്തം അവളില്‍
നിറം മാഞ്ഞ പൂക്കളായ് കൊഴിഞ്ഞടര്‍ന്നേക്കാം

അവളുടെ  വേനലും  വര്‍ഷവും
കാറ്റിന്റെ ചൂടാര്‍ന്ന നനവാര്‍ന്ന നിശ്വാസം മാത്രമായേക്കാം 
കാറ്റേ നീ അവളുടെ ജീവനായേക്കാം.

Tuesday 11 December 2012

കാമുകന്‍

എന്നോട് പ്രണയമില്ലെന്നു മാത്രം പറഞ്ഞ്
നീ എനിക്ക് നീണ്ട പ്രണയലേഖനങ്ങള്‍ എഴുതി

എന്റെ ചുണ്ടുകള്‍ക്ക് രുചി പോരെന്നു പറഞ്ഞ്
നീയെന്നെ ഉമ്മവച്ചുകൊണ്ടേ ഇരുന്നു

എനിക്ക് പ്രണയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ്
എന്നും നീയെന്റെ പ്രണയത്തില്‍ ഉറങ്ങി

എന്റെ കണ്ണുകള്‍ക്ക്‌ ആഴം ഇല്ലെന്നു പറഞ്ഞ്
മണിക്കൂറുകളോളം നീയെന്നെ നോക്കിയിരുന്നു

അവസാനം എന്റെ പല്ലുകളും നഖങ്ങളും നിന്നില്‍ ഏല്പിച്ച
മുറിവുകളില്‍  പതുക്കെ തൊട്ട്
പാവം കുട്ടി എന്ന് എന്നെ ചേര്‍ത്ത് പിടിച്ചു

എന്റെ മഴക്കൂട്ട്‌

ഈ സന്ധ്യയില്‍
എന്റെ വഴികളില്‍
ഇനിയുമീമഴ തോരാത്തതെന്താവും

പിടിച്ചുലച്ചുണര്‍ത്തി അവളെ
പിന്നെയും അറിയാന്‍
ആകെ നനഞ്ഞുതളര്ന്നോരുടലാല്‍
വീണ്ടും പുണരാന്‍
ചില്ലകള്‍ ഏറെ താഴ്ത്തിപടര്‍ത്തിയോരാ നെല്ലി
മരമെന്റെ ഈ വഴിയില്‍ ഇല്ലാത്തതാലാവാം

അല്ലെങ്കില്‍ഈനേരമായെന്നെ പുണര്‍ന്ന്
ലജ്ജയേറി ചുവന്നോരീ സന്ധ്യ
പിന്നെയും ഏറെ തുടുത്ത് കലങ്ങി പിരിഞ്ഞു പോയി
വീണ്ടും ഞാന്‍ ഏകയായേക്കുമെന്നോര്‍ക്കയാലാവാം

എന്റെ കാവല്‍ മാലാഖേ....,

എന്റെ കാവല്‍ മാലാഖേ....,
ഈ തണുപ്പില്‍ ഇരുട്ടില്‍
നിന്നിലേക്കുള്ള വഴി മുഴുവന്‍ ഞാന്‍ ഒറ്റയ്ക്ക് നടക്കണോ ??
ചൂണ്ടുപലകകള്‍ ഇല്ല
പൊതിച്ചോറില്ല
പക്ഷെ
നിന്റെ ഗന്ധം എനിക്ക് അറിയാം
ദൂരെ നിന്റെ ഹൃദയമിടിപ്പ്‌ എനിക്ക് കേള്‍ക്കാം
നിന്റെ ഇമയനക്കങ്ങള്‍ പോലും എനിക്ക്  മനപ്പാഠം ആണ് 
എങ്കിലും എന്റെ മാലാഖേ..
നീ ഒന്ന് തിരിച്ചു നടന്നാല്‍
നമ്മുക്കിടയിലെ ഈ വഴി വേഗം തീര്‍ത്തു
കുറെയേറെ ദൂരം നമ്മുക്കൊന്നിച്ചു നടക്കാമായിരുന്നു
ഈ വഴി അവസാനിക്കുവോളം
എനിക്ക്‌ നിന്റെ കൈയില്‍ തൂങ്ങി നടക്കാമായിരുന്നു...,
ഞാന്‍ ക്ഷമ ചോദിക്കുന്നു
മെല്ലെ നടന്നതിനു, നമ്മുക്കിടയില്‍ അകലം കൂട്ടിയതിനു.

വാതിലുകള്‍

ഇനി വയ്യ.....
ഏറെ പറഞ്ഞ്
പിന്നെയും പറഞ്ഞ്
ഞാന്‍ മടുത്തു തുടങ്ങിയിരിക്കുന്നു,
ശരി,
( ഓ, ആ മുഖം നേരെ വയ്ക്ക്
എനിക്ക് നിങ്ങളുടെ ഭാവം തീരെ ഇഷ്ടപ്പെടുന്നില്ല )
ഞാന്‍ ഒരിക്കല്‍ കൂടി പറയാം
ആകസ്മികം ആയ ഒരു ധനക്കമ്മിയുടെ ആഘാതത്തില്‍
വഴി മറന്നു പോയതല്ല
എന്റെ വീടിന്റെ വാതിലുകളും ജനലുകളും
( നിങ്ങളുടെ ഭാവത്തിന്റെ കാര്യം മറക്കണ്ട..)
മറിച്ച്,
അനിവാര്യമായൊരു പുതിയ വിപ്ലവത്തിന്റെ കുഴലൂത്ത്കാരായി
സ്വയം അപ്രത്യക്ഷരായവര്‍ ആണവര്‍
( നിങ്ങളുടെ മുഖം.......)
അല്ലെങ്കില്‍ നിങ്ങള്‍ ആലോചിച്ചു നോക്കൂ
വാതിലില്ലായ്മയുടെ ഗുണങ്ങള്‍
സന്ദര്‍ശന നെറികേടുകളുടെ മുഖത്തേക്ക്
വലിയ ശബ്ദത്തില്‍ വാതിലടയ്ക്കേണ്ടതില്ല...,
പിന്നെ,
അറിയിക്കാതെ വന്ന പ്രിയപ്പെട്ട ഒരാള്‍
അടഞ്ഞ വാതിലിനപ്പുറം മടങ്ങിപ്പോവില്ല...,
ഒന്നും ഇല്ലെങ്കിലും,
ഇല്ലാത്ത വാതിലിന്റെ വിടവില്‍
സ്നേഹം കൊണ്ട് കാണാത്ത കോട്ട കെട്ടുന്ന ചിലരെ 
നിങ്ങള്‍ക്ക്  കാണിച്ചു തരാന്‍ എനിക്ക് കഴിഞ്ഞേക്കും
അപ്പോള്‍
വാതിലുകള്‍ ഇല്ലാത്ത ഒരു പുതിയ ലോകത്തിനു എന്റെ അഭിവാദ്യങ്ങള്‍ ..!!