Monday 8 June 2015



ഞാൻ  കുളികഴിഞ്ഞു  വരുമ്പോളാണ്  കണ്ടത്,
നനഞ്ഞ മുടിയുമായി  
എന്റെ മുറിയിൽ,
അവൾ !!!
നീ എന്തൊക്കെ പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല.
കാരണം
അവളുടെ ചുണ്ടുകൾ നീ കടിച്ചത് പോലെ കരിനീലിച്ചിരുന്നു.
ശരിയാണ്
അവൾ എന്നെ കണ്ട് ആകെ പരിഭ്രമിച്ചിരുന്നു
പക്ഷെ  മൂക്കിൻ തുമ്പിലെ
വിയർപ്പുതുള്ളികൾ എന്നെ കണ്ടതിന്റെ ആയിരുന്നില്ല.
ഉടലാകെ  അവൾക്കു  നിന്റെ മണമായിരുന്നു.
നിനക്ക് മാത്രം ഉള്ള നിന്റെ മണം.
എന്നിട്ടും നിനക്കെങ്ങനെ  അവളെ തള്ളിപ്പറയാൻ  പറ്റി.
നിന്റെ മേലുള്ള തീവ്രസ്നേഹത്തിന്റെ അവകാശമോർത്ത്  ഒരു നിമിഷത്തേക്ക്  അവളെന്നെ കണ്ണുകൾകൊണ്ട് എതിരിടുക പോലും ചെയ്തിരുന്നു.
ആ നോട്ടത്തെ ഞാൻ കൊന്നു കളഞ്ഞു.
അവളെ വെറും മറ്റൊരുവൾ ആക്കുന്ന എതിർനോട്ടത്തിൽ
ആ നോട്ടത്തെ ഞാൻ അപ്പോൾ തന്നെ കൊന്നു കളഞ്ഞു.
നിനക്കറിയാമോ
ഭയന്നിട്ടാണ്.
ഭയന്നിട്ടാണ് ഞാൻ അത് ചെയ്തത്.
ഭയന്നിട്ടാണ്.

Saturday 23 May 2015

ഓർമ്മകൾ

വളരെ കുറച്ച് ഓർമ്മകൾ  മാത്രമേ കടലിൽ ചാടിയോ ട്രെയിനിനു  തലവച്ചോ ചാകാറുള്ളൂ.
അതുങ്ങൾ  അവിടെത്തീരും.
മിക്കതും ഒരു സിഗരറ്റിൽ നിന്ന്  അടുത്തതിലേക്ക്  പുകഞ്ഞുകൊണ്ടിരിക്കും.
അല്ലെങ്കിൽ ബക്കാഡിയിൽ ഒഴിച്ച  നാരങ്ങാനീര്  പോലെ പുളിക്കുകയോ,
കീറിയിട്ട പച്ചമുളക് പോലെ  എരിയുകയോ
ചതച്ചിട്ട  പുതിനയില പോലെ ചവര്ക്കുകയോ  ചെയ്യും.
അതുങ്ങളെക്കൊണ്ടും  വല്യ ശല്യമില്ല.
പിന്നെയും ചിലതുണ്ട്
കോട്ട് പോലും ഇടാൻ  മറന്ന് കട്ട തണുപ്പത്ത് സ്ട്രീറ്റ് ലൈറ്റ്  തെളിഞ്ഞു തുടങ്ങുമ്പോ  നടക്കാനിറങ്ങുന്നവ,
തീരെ  സഹിച്ചുകൂടാത്തതുങ്ങൾ.
നാണമില്ലേ ഹേ..!
മൂക്കുപിഴിയാൻ ഒരു തൂവാലയെങ്കിലും  എടുത്തുകൂടേ..!

Thursday 21 May 2015

എന്റെ മരമേ.....,


എന്റെ  മരമേ, എന്റെ പ്രേമമേ,
കഞ്ചാവുള്ളതോ ഇല്ലാത്തതോ ആയ ഒരു പുകപോലും 
ഇന്നീനേരം വരെ ഞാൻ എടുത്തിട്ടില്ല.
പ്രേമംകൊണ്ടല്ലാതെ തലതരിക്കാൻ ഇന്നലെ രാത്രി മുതൽഞാൻ ഒരു തുള്ളി മദ്യം തൊട്ടിട്ടില്ല.
എന്റെ മരമേ ഇന്നീ പുലർച്ചയ്ക്ക് 
നിന്നെ ഞാൻ അതിമാരകമായി  പ്രേമിക്കുന്നു.
നിന്റെ പായൽപ്പച്ച തടിയിൽ വെയിൽ തിളങ്ങുന്നു.
നിന്റെ ചെമ്പൻ ചെറുചില്ലകൾ വസന്തതിലേക്ക് തുടുത്തിരിക്കുന്നു.
ഇപ്പോൾ മാത്രം ജനിച്ച കുഞ്ഞിന്റെ വിരലുകൾപോലെ  നിന്റെ പുതുമുകുളങ്ങൾ.
എന്റെ മരമേ, ഇനിയും ഇലമുളയ്ക്കാത്ത നിന്റെ ചില്ലകളിലൊന്നിൽ കോർന്നെന്റെ ഹൃദയം പ്രണയം വാർക്കുന്നു.
അതിസുന്ദരിയും ഗർവിഷ്ടയുമായ കാമുകിയുടെ വിരലുകൾ പോലെ എന്നിലേക്ക്‌ നീണ്ട നിന്റെ ചില്ലകൾ,
എന്റെ നിരാസങ്ങൾ എന്നിൽ തന്നെ ചുരുക്കുന്ന നിന്റെ അതിപ്രലോഭനം.
എന്റെ മരമേ, നിന്നെ തോടാനെനിയ്ക്ക് ഭയമാണ്.
എന്റെ വിരലുകളിൽ വേരുകൾ മുളച്ചേക്കുമോ എന്ന്,
എന്റെ ആത്മാവഴിഞ്ഞു നിന്നിൽ വീണേക്കുമോ എന്ന്,
നോട്ടങ്ങൾ നിന്റെ ചില്ലകളിൽ കോർത്ത്‌ ഈ ജനാലയരികിൽ അനന്തകാലം ഞാൻ നിന്നുപോയേക്കുമോ എന്ന്.
എന്റെ മരമേ, എന്റെ കൊടുംപ്രേമമേ.

Sunday 3 November 2013

പിന്നീട് നീ മാത്രമാകുമ്പോള്‍


നിന്‍റെ നെറ്റിയില്‍ തൊട്ടൊരാ രക്തവര്‍ണ്ണ-
പ്പൊട്ട് കട്ടെടുത്തെന്‍റെ ചിത്രക്കടലാസില്‍ പതിച്ച്
അതില്‍ നിന്‍റെ കണ്ണീരുപ്പ് വെള്ളം കലര്‍ത്തി-
ച്ചോപ്പ് ചായം പടര്‍ത്തുന്നതാണ് പ്രിയേ
എന്‍റെ എല്ലാ സായാഹ്നങ്ങളും.
താഴ്വരകളിലേക്ക്, മലകളിലേക്ക്
കാടുകളിലേക്ക്...,
അങ്ങനെ പച്ചതേടിയുള്ള
എന്‍റെ എല്ലാ യാത്രകളുടെയും അവസാനം
നീ മാത്രമാണ് പ്രിയേ...,
എന്‍റെ ഭൂമിയും ആകാശവും നീയാണ്.
നിന്‍റെ നീല ഞരമ്പുകളില്‍ നിന്ന്
എന്‍റെ വിത്ത് ഭക്ഷിക്കട്ടെ പ്രിയേ,
നിന്‍റെ ശ്വാസബാക്കിയില്‍നിന്ന് ശ്വസിക്കട്ടെ,
എനിക്കുമപ്പുറം ഞാന്‍ നിന്നിലൊരു
മരമാകുവാന്‍ വേണ്ടി മാത്രം.

Sunday 19 May 2013

ഒരു പ്രവാസികൂടി ജനിക്കുമ്പോള്‍


ഒരു ചെറിയ വിത്തിനെ വലിയ കാറ്റ്‌ വിളിക്കുന്നത്‌ പോലെയാണ്
പ്രവാസത്തിലേയ്ക്കുള്ള ടിക്കറ്റ്‌
ഒരു യാത്ര അത്ര മാത്രം.
സ്വന്തം വേരുകളുടെ പോഷണത്തില്‍ നിന്ന്
തടിയുടെ താങ്ങില്‍ നിന്ന്
ശിഖരത്തിന്റെ കരുതലില്‍ നിന്ന്
പിന്നെ,
കായയുടെ മധുരിക്കുന്ന പോത്തിപ്പിടിക്കലില്‍ നിന്ന്
പ്രണയഗുരുത്വാകര്ഷണത്തിന്റെ
അവസാനസീമയും ലംഘിച്ച്,
മുളയ്ക്കാന്‍ മഞ്ഞുപുതപ്പിന്റെ ചൂട്‌ മാത്രം തേടി
അല്ലെങ്കില്‍
വേര് പടര്ത്താന്‍ ഒരു മരുഭൂമിയുടെ നനവ്‌ മാത്രം പ്രതീക്ഷിച്ച്,
ജനിക്കുംമുമ്പേ അവസാന ഫലത്തിനും വിലയിടപ്പെട്ട്.

നാളെ ആ വിത്തിന്റെ സ്വപ്നങ്ങളിലെ അവസാന പച്ചയും മരിക്കും.